Wednesday, June 10, 2009

കോഴിപുരാണം ആട്ടക്കഥ-രണ്ടാം ദിവസം

ശിവ:
Why Did the Chicken Cross the Road
നല്ല വരികള്‍! ആശംസകള്‍.

ശ്രീലാല്‍ :
ഉസ്കൂളടച്ചതുകൊണ്ടാണപ്പാ മാടായിപ്പാറേലേക്ക് കോഴി റോഡ് ക്രോസ് ചെയ്തോടിയത് .

ചന്ത്രക്കാരന്‍ :
കോഴി റോഡുമുറിച്ചുകടക്കുന്നതിനെ പ്രത്യയശാസ്ത്രപരമായി വ്യാഖ്യാനിച്ചാല്‍ അതു കരടി സൈക്കിള്‍ ചവിട്ടുന്നതുപോലെയേ ഉള്ളൂ. കോഴി വിചാരിച്ചിരിക്കുന്നത് കോഴിയുടെ ധിഷണയും ജനാധിപത്യബോധവും കൊണ്ടാണ് അതിനെ വണ്ടി ഇടിക്കാതെ പോയതെന്നാണ്.

രാജീവ് ചേലനാട്ട് :
ഒരു ബൂര്‍ഷ്വാഭരണത്തിനു മാത്രമേ കോഴികളെ കൂടുകളില്‍ അടച്ചുപൂട്ടാന്‍ സാധിക്കൂ. പോളണ്ടില്‍ സംഭവിച്ചതുപോലെ വലതുപക്ഷ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്കെതിരെ കോഴികള്‍ തങ്ങളുടെ റാഡിക്കലായുള്ള കൂടുകള്‍ തകര്‍ത്തെറിഞ്ഞ് റോഡുകള്‍ മുറിച്ചുകടന്ന് സ്വാന്ത്രന്ത്യപ്രഖ്യാപനം നടത്തുന്ന ഒരു നാളെയേയാണ് നാം സ്വപ്നം കാണേണ്ടത്.
അഭിവാദ്യങ്ങളോടെ

സനാതനന്‍ :
കോഴിയുടെ വൃഷണം (കവിത)
നിങ്ങള്‍ക്കറിയാമോ
അടയിരിക്കാത്ത
ഒരു കോഴി
തന്തയില്ലാത്ത
മുട്ടയിട്ടതെന്തിനെന്ന്?
റോഡിനുകുറുകേ
കാതുകള്‍ കൂര്‍പ്പിച്ചു വച്ചു
കാഴ്ചതന്‍ നീട്ടക്കണ്ണാടി
കണ്ണിലൂന്നിപ്പിടിച്ചു
ആ പക്ഷി പറന്നു
പോയതെന്തെന്തിനെന്ന്
നിങ്ങള്‍ക്കറിയാമോ?
എല്ലാ ജീവിതങ്ങളും
കോഴിക്കാട്ടം മണക്കുന്ന
പൂടപോയ ബന്ധങ്ങളുടെ
മുറിച്ചുകടക്കലുകളാണ്.

തുളസി:

റോഡിലേക്കുള്ള വഴി.
റോഡു മുറിച്ചുകടക്കുന്ന കോഴിയുടെ
ഓടികിതച്ചെത്തുന്ന സ്നേഹം.
മഴ നനഞ്ഞ കോഴി.
തെയ്യം കണ്ട.
കോഴിക്കുഞ്ഞുങ്ങള്‍.
കുറച്ചുകാലംകൂടി ജീവിക്കാമെന്നു തോന്നുന്നു.

സെറീന :

ഉടലില്‍ ചുവന്ന ആണ്‍ നോട്ടങ്ങള്‍
മിണ്ടാതെ മിണ്ടുന്ന തിര
തോരാനിട്ട കുഞ്ഞുടുപ്പുകള്‍
ഓര്‍മ്മകള്‍
കോഴിയ്ക്ക് റോഡ് മുറിച്ചു കടക്കാതെ വയ്യ



നന്ദകുമാര്‍ :

ഒരവധിയില്‍ നാട്ടില്‍ പോയപ്പോള്‍ പഴയ കൃഷണപ്പന്റെ പീടികേന്ന് ഒരു പാക്കര്‍ സിഗററ്റ് വാങ്ങാനായി വീട്ടീന്നിറങ്ങിയതാ... പെട്ടെന്ന് റോഡിനു കുറുകെ മരണവെപ്രാളത്തോടെ ഒരു കോഴിച്ചാത്തന്‍ പാഞ്ഞുപോയത്... തൊട്ടുപിന്നാലെ കീരിക്കാടന്‍ ജോസിന്റെ പോലെ ഒരു എമണ്ടക്കന്‍... മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ച് നോക്കി... അയ് ഇത് മ്മടെ ബാബു അല്ലേ? അവന്‍ ഗള്‍ഫില്‍ നിന്നും ലീവിനെത്തിയിരിക്കുന്നു. എന്നെ കണ്ടതും കണ്ണ് വിടര്‍ത്തി അവനെന്റരികില്‍ വന്നു.
“ഓര്‍മ്മണ്ടഡാ ശ്ശവ്യേ ഈ മൊഗം?”
ഞാന്‍ ചിരിച്ചു. ‘പിന്നെഡാ ഓര്‍മ്മല്യേഡാ ബാബൊ?”
“ഉവ്വഡാ ഓര്‍മ്മ കാണില്ല..ബാംഗ്ലൂരില്‍ കൊറേ മൊഗങ്ങള്‍ കാണണതല്ലേ… മ്മളൊന്നും ഓര്‍മ്മണ്ടാവില്യ”
ഞാന്‍ വലിയ വായില്‍ ചിരിച്ചു. സൌഹൃദം തേച്ചു മിനുക്കി സംസാരിച്ചു കഴിഞ്ഞ് പോകാന്‍ നേരം അവന്‍ ചോദിച്ചു :
“ഡാ നന്ദ്വോ… നമുക്ക് പഴേ പോലെ വെളുപ്പിന് എഴുന്നേറ്റ് ഓട്യാല്ലോഡാ..”
“യ്യോ വേണ്ടഡാ.. അന്ന് നിന്റപ്പന്‍ തോമാസേട്ടന്റെ വായീന്ന് കേട്ട തെറിയുടെ പുളി....ദാ…..ദിപ്പളും എന്റെ നാക്കിന്തുമ്പത്തുണ്ട്”
“ഹ ഹ!! ശ്ശവീ, ചുളുവിന് എന്റെ അപ്പനെ വിളിച്ചൂല്ലെഡാ..”
“ഹ ഹ..ഹ”
“വൈകീട്ട് കാണാട്രാ ഗെഡ്യേ... ഇപ്പ കോഴീനെ പിടിച്ചില്ലേ, നിനക്കപ്പന്‍ തന്നേന്റെ പത്തിരട്ടി എനിയ്ക്കിന്ന് കിട്ടും...” അത്രെം പറഞ്ഞ് അവന്‍ കോഴീയുടെ പുറകെ ഓടി...
“ഹ ഹ.. ശ്ശെരീഡാ...”
കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്‍! കണ്ടുമുട്ടലുകളുടെ കാറ്റ് വീശുമ്പോള്‍ അവിടെ സ്നേഹത്തിന്റെ സൌരഭ്യം പരക്കുന്നു!


പി. ശിവപ്രസാദ്‌ / മൈനാഗന്‍
റോഡു മുറിയ്ക്കും വിഹാരമീ ജീവിതം.
റോഡുകള്‍ക്കും തടാകങ്ങള്‍ക്കുമപ്പുറം
പുലരിയുണ്ടോ?
മനസ്സു തുറന്നു കൂവുന്നൊരാളകലെയുണ്ടോ?
അറിയില്ല...
മണ്‍മതില്‍ ചിതല്‍ പിടിച്ചതാണെങ്കിലും
ചിതലിനൊന്നിനെപ്പോലും കൊത്തിനോവിയ്ക്കാതെ
മെല്ലെ നീങ്ങുമെന്‍ ഹൃദയമര്‍മ്മരമിന്നുമനാഥമായ്‌
ചിതറിവീഴുന്നു രാവിന്‍ കയങ്ങളില്‍.
പാഴ്‌നിഴല്‍ പഴിപറഞ്ഞേ പുലമ്പുന്നു
പതിരുപെറ്റുപോം ഞാറ്റടിക്കാലവും
പറയിമുത്തശ്ശിതന്‍ പഴംചോറിന്‍വറ്റും
വകവയ്ക്കാതെ നടന്നു ഞാന്‍ പിന്നെയും ...
മാടനും മറുതയും വാഴുമിത്തിരിക്കാവിലോ
വയണ തിരിവയ്ക്കുമമ്പലക്കുന്നിലോ
ചിറകൊടിഞ്ഞുപോയൊരു കുഞ്ഞുപക്ഷിതന്‍
ചിരപരിചിത ക്ളാന്തനാദങ്ങളില്‍
തിരികെ വന്നു ഞാന്‍ കൂടുതേടുന്നുവോ?
വഴിയരികിലെ കാഴ്ചകള്‍
പൊയ്ക്കാലു പതറിവീഴും പരീക്ഷകള്‍
വീട്ടിലെ വിരുന്നുകാര്‍തന്‍ തിരക്കറിയുമെന്നാല്‍
ഭയന്നലിഞ്ഞതില്‍ ഇമപൂട്ടുവാന്‍
‍കഴിയാത്തതാമെന്‍ ഏകാന്തമാനസം.
ഇള്ളിലൊരു തകില്‌ തെന്‍പാണ്ടിമേളം കൊഴുക്കുന്നു
വിജനമുള്ളിലെ കാഴ്ച്ചപ്പുറങ്ങളില്‍
വിരസജീവിതക്കോലം തിമിര്‍ക്കുന്നു.
വിരഹി ഞാനീ വിമൂകസായന്തനം
വിധിവിഹിതമായിനിയും ചിക്കിച്ചികയുന്നു.

കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് ബാലകൃഷ്‌ണന്‍ :
കുറേ ദിവസായി, ചിക്കന്‍ തിന്നാഞ്ഞിട്ട് ഒരുത്സാഹോല്യ.
കോഴികള്‍ അങ്ങ്‌ടും ഇങ്ങ്‌ടും തേരാപ്പാര ക്രോസ്സ് ചെയ്യുന്നത് ഞാന്‍ കാണ്‍‌ണ്‍‌ണ്ട്.
ഇന്നലെ ഉച്ചനേരം.
ഒരു ചിന്തമാത്രം. ക്രോസ് ചെയ്യണ കോഴിയെ പിടിക്യ.
കുറേ നേരായി കോഴി അടുക്കളക്ക് പിറകില്‍ കറങ്ങ്‌ണ്‌ണ്ട് കോഴി. ഞാന്‍ അതിനെ അങ്ക്‍ട് നിരീക്ഷിക്കാന്‍ തുടങ്ങി. അല്ല, എത്ര നേരന്ന്വച്ചാ നിരീക്ഷിയ്ക്ക്യാന്നില്ലെ.
ഒടുക്കം ഗതികെട്ട്, ഒരൊറ്റ അലര്‍ച്ച്യാ :
"നിക്കടാടടാ‍ാ‍ാടടാ‍ാ‍ാടടാ‍ാ‍ാ"
എന്താ പറയ്യാ.
കോഴി ജീവനും കൊണ്ടോടി.
ഈ 150 കിലോ പ്ലസും വെച്ച് കൊണ്ട് ഞാനെങ്ങന്യാ പിറകേ ഓട്വാ...
ഖാവിലമ്മേ ശ്ശക്തി തരൂ...
ഹെന്ത് തരില്ലെന്നോ ഹും !

tk സുജിത്ത് :


അനോണി ആന്റണി :
ആന്റപ്പണ്ണാ, വരീ, ഇരീ, ഒഴീ, കഴീ
ചാണ്ടീ, ക്വാഴിക്കറിയ്ക്കെന്താണെടേ ഇന്നു വല്ലാത്ത ഒരു സ്വോദ് ?
കൊള്ളാവോണ്ണാ ?
എപ്പം
നക്കിയേച്ചും പോവാണ്ട് നീയെന്തരിന് ആന്റൊ നീ മസാലക്കൂട്ട് യേതെന്ന് തെരക്കണത്
ഇങ്ങോര് മിണ്ടാതിരീം
നിങ്ങ ചുമ്മാ ചോദിക്കീൻ അണ്ണാ.
അപ്പ ശൊല്ല് ചാണ്ടി, ക്വാഴിക്കറി.
അതണ്ണ, ലോണ്ട് ക്വാവിലിൽ ഇന്നലെ ഉത്സവാർന്ന്
ഓ തന്നെ ?
തന്നെ. വയ്യിട്ട് നാടകോണ്ടാർന്ന്
നാടോത്തിലെ പാട്ട് കൊണവില്ല,
പക്ഷെങ്കില്, ഒരു ക്വാഴിയൊണ്ടാര്ന്ന് കെട്ട.
ഒരു യെമണ്ടൻ ക്വാഴി.
കൂവും ഡാൻസ് വെയ്ക്കും, കൊള്ളാവണ്ണാ.
ലാ ക്വാഴിയാണ ചാണ്ടീ യീക്ക്വാഴി ?
അല്ലണ്ണ, ഇന്ന് കറീ മസാലയിട്ടപ്പം ആ ക്വാഴിയെ നിരീച്ച്.
അപ്പ മസ്സാല സൊൽ‌പ്പം ജാസ്തി വീണ്‌പായി. ലതാ..
പിന്നെ, ഞാ കേക്കണത് അണ്ണൻ ആരോടും പറയൂലല്ല് ?
എന്നാ ?
ഈ ക്വാഴിയില്ലെ, അത് റോഡേൽ കെടന്നതാ.
ഒള്ളതാ ?
തെന്നണ്ണാ. ല്വാറികേറി ചത്തതാ. അതാ രുചിയ്ക്കൊരു കറുമുറു.
തന്നെ തന്നെ, പൊന്നുതമ്പുരാന്റെ മണ്ണല്ല്യോ...



സിമി:
രഘുവിന്റെ ഒരു ദുശ്ശീലമായിരുന്നു കോഴികളെ റോഡിലിട്ടോടിക്കുക എന്നത്. കയ്യില്‍ ഊരിപ്പിടിച്ച കത്തിയുമായി രഘു ദുബൈയിലെ തിരക്കുനിറഞ്ഞ സത്‌വ റോഡിലൂടെ കോഴിയുടെ പിറകേ ഓടുകയായിരുന്നു. റോഡുവക്കിലൂടെ ഒരുപാട് സുന്ദരികളായ ഫിലിപ്പീനികളും കുര്‍ത്തയിട്ട പാക്കിസ്ഥാനികളും ജോലിചെയ്തുതളര്‍ന്ന ഇന്ത്യക്കാരും നടക്കുന്നുണ്ടായിരുന്നു. ആള്‍ക്കാര്‍ക്കു മുറിച്ചു കടക്കാനുള്ള ഒരു ട്രാഫിക്ക് ലൈറ്റിനടുത്തു വെച്ച് രഘു കോഴിയെ ചാടി പിടിച്ചു. ഇതു കണ്ട രണ്ട് പോലീസുകാര്‍ രഘുവിനെ തടഞ്ഞു നിര്‍ത്തി. രഘു ഓട്ടം നിര്‍ത്തി. വെപ്രാളം കൊണ്ട് കൈയ്യിലിരുന്ന കോഴികൂവാന്‍ തുടങ്ങി. കോഴിയുടെ കൂവല്‍ റോഡിലേക്കൊഴുകി. ആ കൂജനത്തില്‍ പോലീസുകാരും സുന്ദരികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും എല്ലാം നിലയില്ലാതെ ഒഴുകിപ്പോയി. റോഡുകളിലെല്ലാം കൊക്കരക്കോ ശബ്ദം ഒരു നദിപോലെ ഒഴുകി. സത്‌വയിലെ ചേരികളുടെ വാതില്‍പ്പടികള്‍ വരെ അത് ഒരു സംഗീതം പോലെ നിറഞ്ഞു. കടകളില്‍ വില്‍ക്കാന്‍ വെച്ചിരുന്ന പലചരക്കു സാധനങ്ങളും അത്തറും കാര്‍ ടയറുകളുമെല്ലാം അതില്‍ നനഞ്ഞുകുതിര്‍ന്നു. അബദ്ധം മനസ്സിലാക്കി രഘു കോഴിയുടെ കഴുത്തിലെ പിടി മുറുക്കിയെങ്കിലും കോഴി കരഞ്ഞുകൊണ്ടേയിരുന്നു. കോഴിയുടെ കൂവലില്‍ പലചരക്കു സാധനങ്ങളും റോഡും പൊങ്ങിനടന്ന ബസ്സുകളും ഒക്കെ ഉണങ്ങി പഴയ നിലയിലാവാന്‍ മണിക്കൂറുകള്‍ എടുത്തു. എന്നിട്ടും ഫിലിപ്പീനി പെണ്‍കുട്ടികളും പാക്കിസ്ഥാനികളും ഇന്ത്യക്കാരും അറബിപ്പോലീസുകാരും ഒക്കെ താളത്തില്‍ തലയുമാട്ടി റോഡിലിരുന്നും പരസ്പരം ചാരിനിന്നും നൃത്തം ചവിട്ടിയും അവരവരുടെ ഗാനങ്ങള്‍ ഉറക്കെപ്പാടുമ്പോള്‍ രഘു ഓര്‍ക്കുകയായിരുന്നു കോഴി എന്തിനാണ് റോഡിനു കുറുകേ ചാടിയതെന്ന്.




സാന്‍ഡോസ് :

ഉവ്വുവ്വ.....
കോഴി റോഡ് ക്രോസ് ചെയ്താ ഇക്കെന്തൂട്ട് തേങ്ങേണ് ?......
ഇതു കണ്ടപ്പഴാ വേറൊന്നു ഓര്‍ത്തത്.....
വടക്കേലേ പാപ്പച്ചന് പണ്ടേ കോഴിയായിരുന്നു.......
റോഡ് ക്രോസ് ചെയ്ത് മതിലു ചാടി ഡെയ്സിചേച്ചീനെ കാണാന് പോകുമ്പോഴാ ചുള്ളന്റെ തലേല് തേങ്ങ വീണത്- ബെസ്റ്റ് ടൈം! ........
ഒരു ഓടോ പരസ്യം:
മിലിട്ടറി ക്വാട്ട വാങ്ങുന്ന തന്തപ്പിടികളുള്ള ക്ടാങ്ങളില് നിന്നും വിവാഹാലോചനകള് ക്ഷണിക്കുന്നു......

തമനു :

വൈചി ക്കന്‍‌ക്രോ സ്ദറോഡ് - (താമസ വര കുര്‍വണാ കോഴീ)
തലയിലും വാലിലും പൂടയുണ്ടെന്നൊരു അഹങ്കാരവും പേറി, റോഡിനപ്പുറം നില്‍ക്കുന്ന പിടയേയും നോക്കി കൊക്കില്‍നിന്നും ലീക്കടിക്കുന്ന വെള്ളവുമായി, ഈ റോഡങ്ങ് ക്രോസ് ചെയ്തു കിട്ടിയാല്‍ പിന്നെ നിന്റെ കാര്യം ഞാനേറ്റൂന്നു പിടക്കുന്ന ടി.ജി രവിയുടെ മനസ്സുമായി ഡോകറ്റ്ര് ഉസ്മാനെക്കണ്ട അര്‍ശ്ശസ്സുരോഗിയ്പ്പോലെ തിര്‍ക്കേറിയ ആ പാതയിലൂടെ ഓടിക്കടക്കുന്ന ആ കോഴിയെക്കണ്ടപ്പോള്‍, വര്‍ഷങ്ങള്‍ക്കുമുന്‍പ് കഴിച്ച ചിക്കങ്കറിയുടെ മണം മൂക്കിലൂടെ ഓടിയെത്തിയതോടൊപ്പം കര്‍ത്താവേന്നു വിളിച്ചതു കര്‍ത്താവു കേട്ടതാവാം ആ തമിഴന്‍ ലോറി കൃത്യമായി കോഴിയുടെ ദേഹത്തു കയറുകയും താങ്ക്യൂ താങ്ക്യൂ കര്‍ത്താവേന്നും പറഞ്ഞ് ഞാന്‍ കുനിഞ്ഞതും ഒരുമിച്ചായിരുന്നു
വര്‍മ്മ സാറേ ദാ പുതിയൊരുകത്തി.. ഇതുകൊണ്ടു തന്നെ കട്ട് ചെയ്യാം . (കോഴിയെ)

അപ്പു :
ക്രോസാക്ഷരി
റോഡുകളും സീബ്രാലൈനുകളും പരിചയപ്പെട്ട് ക്രോസിംഗിനു വരുന്ന കോഴികളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുകയാണല്ലോ. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി റോഡ് ക്രോസ് ചെയ്യുവാന്‍ താല്‍പ്പര്യപ്പെടുന്ന കോഴികളെ ഉദ്ദേശിച്ചാണ് ഈ ബ്ലോഗിലെ പോസ്റ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് റോഡ് എന്ന മാധ്യമത്തില്‍ തുടക്കക്കാരായവര്‍ക്ക് വേണ്ടി. എല്ലാ കോഴികള്‍ക്കും മനസ്സിലാകുന്ന തരത്തില്‍ ലളിതമായി ഒരു വിവരണം, കഴിവതും സ്ക്രീന്‍ ഷോട്ടുകളുടെ സഹായത്തോടെ ആരംഭിക്കുകയാണ്.“ക്രോസാക്ഷരി“ എന്ന പേരില്‍ ഈ പുതിയ ബ്ലോഗ് കോഴിലോകത്തിനു സമര്‍പ്പിക്കുന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. കോഴികളെ സഹായിക്കുന്നതു കൂടാതെ അവരെയൊക്കെ സംഘടിപ്പിച്ച് ഒരു നാട്ടിലൊരു മീറ്റ് സംഘടിപ്പിക്കാനും അതിനായി വേറൊരു ബ്ലോഗും തുടങ്ങാനും ഒരാഗ്രഹം കൂടി ഉണ്ട്.

ലാപുട :

എന്തുകൊണ്ടാണെപ്പോഴും
റോഡുമുറിച്ചു കടക്കുന്നതെന്ന
ചോദ്യത്തിന്
കാലുകൊണ്ട്
എന്നൊരുത്തരം
എപ്പോഴും നിലനില്‍ക്കുന്നു,
എന്തിനുവേണ്ടിയാണ്
ജീവിക്കുന്നതെന്ന ചോദ്യത്തിന്
വിശപ്പകറ്റാന്‍ വേണ്ടി
എന്ന ഉത്തരം
പെട്ടെന്ന് മനസ്സിലാവുന്നിടത്ത്
പ്രത്യേകിച്ചും.

അങ്കിള്‍ :
സമൂഹത്തിലെ ചില സുന്ദരിപ്പിടക്കോഴികളുടെ അനധികൃത ക്രോസിംഗിനു നേരെ സര്‍ക്കാര്‍ കണ്ണടക്കുന്നതു കൊണ്ട് ഖജനാവിനു കോടികണക്കിനു രൂപ നഷ്ടമുണ്ടാകുന്നുവെന്നു സി.ഏ.ജി. നിയമസഭയെ അറിയിച്ചിരിക്കുന്നു. ക്രോസ് ചെയ്യുന്ന പിടകളില്‍ ഭൂരിഭാഗവും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ചായക്കട, ചാരായ ഷാപ്പ്, ഐസ് ക്രീം പാര്‍ലര്‍, ഗോള്‍ഫ് ക്ലബ് തുടങ്ങിയ ഇടങ്ങളിലേക്ക് ഇറച്ചിയായി എത്തുന്നുണ്ട് താനും. വണ്ടിയിടിച്ച ചിക്കനുകളെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കുന്ന ധാരാളം മുതലാളിമാര്‍ കാരണം വരുന്ന നഷ്‌ടം വേറെയും. 2002-03 മുതല്‍ 2006-07 വരെയുള്ള കാലയളവില്‍ കേരള കോഴി സംരക്ഷണ സമിതി കേസുകളെ വിശകലനം ചെയ്തപ്പോള്‍ കണ്ടുപിടിച്ചതാണിത്.
1945 ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്ന കേരള ചില്ലി ചിക്കന്‍ നികുതി നിയമപ്രകാരം (Kerala Tax on Chilly Chicken Act 1945[ Act 32 of 1945] ) ഇറച്ചിക്കോഴിക്ക് രണ്ടര ശതമാനം ആഡംബര നികുതിയും ക്രോസ് ചെയ്യുന്ന കോഴികള്‍ക്ക് ഒന്നരശതമാനവുമാണുള്ളത്. അന്ന് ഭരണത്തിലിരുന്ന സര്‍ ചിക്കന്‍ പിടിയന്‍ (സി.പി) കോഴിസ്വാമി അയ്യര്‍ പാസ്സാക്കിയ ആക്റ്റില്‍ ക്രോസിംഗ് കോഴികള്‍ക്ക് ഈടാക്കേണ്ട നികുതി [Act 4(2)], പിഴ [Act 17(2)] എന്നിവയുടെ നിരക്കും പറഞ്ഞിട്ടുണ്ട്.

കുരീപ്പുഴ ശ്രീകുമാർ :
കോഴിക്കുരുതി പരമ രഹസ്യമായി നടത്തിയിരുന്നെങ്കിലും കുറുക്കന്മാരുടെ എതിർപ്പു മൂലം അതിന്റെ വ്യാപകത്വം ഇല്ലാതായി.എന്നാൽ പക്ഷിസംരക്ഷണനിയമം മൂലം നിരോധിക്കുന്നതുവരെ ആടു കോഴി ബലി തകൃതിയായി നടന്നു. താരതമ്യേന വിലയും വിളവും കുറഞ്ഞതും ഭക്ഷണ പദാർഥമാക്കി മാറ്റാൻ കഴിയുന്നവയുമാണ്‌ ഈ പാവം ജീവികൾ. തിന്നുന്ന ശീലം ഇല്ലാത്തതിനാൽ ആന,പൂച്ച തുടങ്ങിയ ജീവികളെ ബലി കൊടുത്തിട്ടില്ല.ബലികൊടുത്തു നശിപ്പിക്കുന്നതിനെക്കാൾ വളർത്തുന്നതാണ് ലാഭമെന്ന ബോധ്യത്തിലെത്തിയ കുറുക്കൻ / മനുഷ്യൻ പശുവിനെയോ കാളയെയോ എരുമയെയോ പോത്തിനെയോ ബലി കൊടുത്തില്ല.(പിന്നല്ലാത്, കുറുക്കൻ കാളയെ കൊല്ലുക !). ഗോത്രസംസ്കൃതി ഇന്നും അടയിരിക്കുന്നത് കുന്നിൽചരിവിലായതിനാലാണ് കോഴികൾ റോഡുകൾ മുറിച്ച് കടന്ന് (റോഡുകളെ ഇവിടെ പ്രതിബന്ധങ്ങൾ എന്ന് വായിക്കുക) കുറുക്കനും പോക്കാലനും ഒളിച്ചിരുക്കുന്ന, കുന്നിഞ്ചരിവിലെ മാളങ്ങൾ തേടി പോയത്


എം കെ ഹരികുമാര്‍ :
കോഴി ഒഴുകുന്ന ജലമാണ്
കോഴി ഒരു ഒഴുക്കാണ്.
അത് ഒരു തിരച്ചില്‍ ആണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കും
യഥാര്‍ത്ഥത്തില്‍
കോഴി ഒന്നും തിരയുന്നില്ല.
അത് വേരുകളില്‍ നിന്ന് വേരുകളിലേക്ക് ഒഴുകിപ്പോകുന്ന ജലം പോലെ ആണ്.
അതിന്റെ നഖങ്ങള്‍ ജീവനെ ചികഞ്ഞുണര്‍ത്തുന്നു.
കോഴിയുടെ പൃഷ്ടതുമ്പേറ്റാണ്
മുരിങ്ങയും ചീരയും കുമ്പളവും പുഷ്പിക്കുന്നത്.
അത് ഭക്ഷിക്കുന്നവരാകട്ടെ കോഴിയോട് നന്ദി പറയുന്നില്ല.
കോഴി നിരാസക്തനായി വഴിമുറിച്ച് നടന്നു പോകുന്നു.
-എം കെ ഹരികുമാര്‍

എതിരൻ :
കോഴിയുടെ റോഡ് മുറിച്ച് കടക്കുന്ന ഇതിഹാസ കഥകള്‍ ‍ 24000 ശ്ലോകങ്ങളില്‍ക്കൂടി വാല്‍മീകി പാടിപ്പറഞ്ഞത് ആറു് ശ്ലോകങ്ങളിലൊതുക്കക്കണമെങ്കില്‍ അസാമാന്യ കയ്യടക്കം വേണം. അതൊരു ലോറി ഡ്രൈവർക്കോ കുറുക്കനോ മാത്രമേ കഴിയ്യൂ. മുഴു ഘടനയൊത്ത കഥ പറയാന്‍ ആറു നാൽ വരി ഖണ്ഡങ്ങൾ‍ അപര്യാപ്തം. കഥയിലെ സന്ദര്‍ഭങ്ങൾ‍ ശ്രീക്കുക്കുടപ്രത്യക്ഷം മാത്രം ദൃശ്യങ്ങളാക്കി ഒരു ചിത്രപുസ്തകമാണു ശ്രീറോഡ് തിരുനാള്‍ ‘കുക്കുടാമി’യില്‍ക്കൂടി വരച്ചെടുത്തിട്ടുള്ളത്. കാര്യകാരണയുക്തികള്‍ വിട്ടിട്ട് കോഴിയുടെയും റോഡിന്റെയും നിശ്ചലദൃശ്യങ്ങള്‍ ഒരുക്കിയെടുത്തിരിക്കയാണ് . ഒരു സ്ലൈഡ് ഷോ പോലെ ഓരോരൊ ക്രോസ്സിങ് കഥാസന്ദര്‍ഭചിത്രങ്ങള്‍ മാറിമാറി വരികയാണ്. വേഗതയാര്‍ന്ന വാഹനങ്ങളുടെ നിശ്ചലദൃശ്യപ്രകടനം അനുസ്യൂതക്രിയാപരിണാമമാകുന്ന ചലച്ചിത്ര വിശേഷം തന്നെ ഇവിടെയും. വിവിധജീവിതഘട്ടങ്ങളില്‍ക്കൂടെ പരിണാമഗതിയാര്‍ജ്ജിക്കുന്ന കോഴി അതിഗം‍ഭീരകാര്യങ്ങളാണു ചെയ്യുന്നതെങ്കിലും സ്വച്ഛതയാര്‍ന്ന പുഴയൊഴുകുംവഴിയാണ് അയത്നലളിതമായാണ് ജീവിതസന്ധികളില്‍ക്കൂടി കടന്നുപോകുന്നതെന്ന പ്രതീതിയാണുണര്‍ത്തുന്നതാണ് കോഴിയുടെ ടാറിന്മെലൂള്ള ഓരോ ചുവടുവയ്പ്പും.

രാജു ഇരിങ്ങല്‍ :
ഒറ്റക്കാലില്‍ ഒരു കോഴി
ഒരു റോഡ് ആക്രാന്തം പിടിച്ച്
ഓടിക്കടക്കുകയായിരുന്നു
ഗോഷ്ടി കാണിച്ച കോഴിയുടെ അപ്പോള്‍
പപ്പും പൂടയും ഉലഞ്ഞിരുന്നു
പൂവന്‍ കോഴിയെ കാണും പോലല്ല
പെടക്കോഴിയെ കാണുമ്പോള്‍,
എലിവാണത്തിന് തീപിടിപ്പിക്കും
പോലെ ഓടിക്കളയും

നീ കോഴിയാണെന്നറിഞ്ഞ്
എന്റെ ദൈവേന്ന് നീട്ടി വിളിച്ചത്

നിനക്ക് വേണ്ടി മാത്രമായിരുന്നു.
അപ്പോഴാണ്

വീടിന്‍റെ നാനാവിധങ്ങളിലും
ഉണക്കി വച്ച നെല്ലിന്‍ ചാക്കുകളിലും

മൂത്രമൊഴിച്ചതും
തൂറി വച്ചതും
പൂവന്‍ കോഴിയുടെ
ശ്രദ്ധയില്‍ പെട്ടത്.
എന്‍റെ ദൈവേ...
ഒരു ശവദാഹയാത്ര

ലതാമങ്കേഷ്കറിന്‍റെ ഗാനവുമായി
കടന്നു പോകുന്നു

കാലന്‍ കോഴിയുടെ കൂവലില്‍
ചേന്നന്‍ ചെവി പൊത്തി

കതിരില്‍ ഇര വച്ച്
പൂവന്‍ റോഡിനപ്പുറത്ത് കാത്തിരിന്നു
പൂവന്‍ കോഴി വില്ലുകുലച്ചപ്പോള്‍
പെടക്കോഴി മുറുക്കി തുപ്പി

വെളുത്ത ചുമരില്‍
ചുവന്ന ഭാരതം

എങ്കിലും
വൈറ്റ്ലഗോണ്‍ ആയിരുന്നു
അവളുടെ ഉള്ളില്‍
അപ്പോഴും
തുഞ്ചന്‍റെ കോഴി
മിഷിന്‍ ഗണ്ണിലൂടെ രാമയണം
വായിക്കുകയായിരുന്നു.


കണ്ടകശ്ശനി :
പിടകോഴി വേലിക്കരികില്‍ നില്‍ക്കുകയാണു. അപ്പുറത്ത് പൂവങ്കോഴി നില്പുണ്ടു. ഇതെല്ലാം ഞങ്ങള്‍ കാണുന്നതു ഞങ്ങള്‍ അമേരിക്കയില്‍ നിന്നു അതുവഴി പ്രൈവറ്റ് ബസു പിടിച്ചു പോകുമ്പോഴാണു. ഹോണടിച്ചതും പിടക്കോഴി റോഡിനുകുറുകേ ചാടി. പിന്നെ എന്തു സംഭവിച്ചു? അക്കഥ പറയാന്‍ സേതുരാമയ്യര്‍ സിബി‌ഐ അടുത്ത ദിവസം ബ്ലോഗില്‍ ഹാജരാകുന്നു. കാത്തിരിക്കൂ.


ജി മനു:
കോഴിപ്പെടതന്‍കൂടെ നടക്കാലോ
പുള്ളിയുടുപ്പിട്ടവളങ്ങേ വീട്ടില്‍
പോകുംനേരം കൂടെ പോകാലോ
കൂട്ടരുമൊത്തു കളിച്ചു മദിച്ചൊരു
കൂവലുമായി നടക്കാലോ
അച്ചന്‍ കോവില്‍ പുഴയുടെ കരയില്‍
ചിക്കിചികഞ്ഞു തിന്നാലോ
നെല്ലുണക്കാന്‍ വച്ചതൊരിത്തിരി
കൊത്തിപ്പെറുക്കി രസിയ്യ്ക്കാലോ
ചെല്ലക്കുയിലു വിളിക്കും നേരം
തുള്ളിക്കൂടെയൊത്തു കൂവാലൊ
തത്തിതത്തിച്ചാടും കുഞ്ഞുങ്ങള്‍-
ക്കൊത്തു കളത്തില്‍ കൂടാലോ!!!

തറവാടി :
സ്ഥലം കോഴിക്കോട്ടെ ഒരു ചായക്കട.'
അപ്പം കൊഴീടെ ചാറ് പിന്നെ ഒരു ഗ്ലാസ് പച്ചവെള്ളം ''
“കോഴീടെ ചാറില്ല, വെള്ളം വേണേ പൈപ്പീന്ന് കുടി ''
“എങ്കില്‍ അപ്പത്തിലിച്ചിരി പഞ്ചാര '‘
“പഞ്ചാരക്കൊക്കെ വെലക്കൂടുതലാ’
അല്‍‌പ്പസമയത്തിന്‌ ശേഷം കയ്യില്‍ കാശുള്ള ഒരുവന്‍ വന്നു.
“പൊറോട്ട, ചിക്കന്‍ കറി, ഫന്റാ”
പൊറോട്ടയും ചിക്കന്‍ കറീയും പിന്നെ അടുത്ത കൂള്‍ബാറില്‍ നിന്ന് വാങ്ങിയ ഫന്റായും മേശമേല്‍ നിരന്നു.

സുമേഷ് ചന്ദ്രന്‍ :
ഇന്നലെ എന്റെ വീട്ടിലെ കോഴി-
റോഡ് ക്രോസ് ചെയ്തു പോയല്ലോ..
ഇന്ന് കൂരിരുള്‍ തിങ്ങുന്ന ബാറിന്റെ മൂലക്ക്
ചില്ലിഫ്രൈയായിരിപ്പുണ്ട് , അവന്‍ ചില്ലി ഫ്രൈയായിരിപ്പുണ്ട്

Tuesday, June 9, 2009

കോഴിപുരാണം (ആട്ടക്കഥ)

ആകസ്മികമായാണ്‌ വര്‍മ്മായലത്തിന്റെ തിണ്ണയില്‍ ഇങ്ങനെയൊരു നോട്ടീസ് ആരോ പതിച്ചതായി കാണപ്പെട്ടത്.

Why Did the Chicken Cross the Road?
എന്ന ചോദ്യത്തിന് ലോകപ്രശസ്തരുടെ മറുപടിയാണവിടെ.


ഇതേചോദ്യം, റിസെഷന്‍ കാലമായതിനാല്‍ പണിയൊന്നുമില്ലാതെ വര്‍മ്മാലയത്തില്‍ കഞ്ഞിയും ചുട്ട പപ്പടവും കഴിച്ച് വിശ്രമിക്കുന്ന വര്‍മ്മക്കുഞ്ഞുങ്ങള്‍ക്ക് ഒരു ചിന്ന അസൈന്‍മെന്റായി കൊടുത്തതിന്റെ പരിണാമ ഗുപ്തിയാണ്‌ താഴെ കാണുന്നത്. പ്രശസ്ത ബ്ലോഗര്‍മാര്‍ ടി ചോദ്യത്തിന് മറുപടി പറയുന്നു. മേല്‍ ലിങ്ക് ഞെക്കി ഏകദേശം ഒരു ധാരണ വരുത്തിയ ശേഷം തുടര്‍വായന നടത്തുന്നതാവും എന്തു കൊണ്ടും ഉചിതം.

* മിനിമം ഹൃദയവിശാലതയില്ലെങ്കില്‍ ഇത് വായിക്കരുത്.
വ്യക്തിഹത്യ വര്‍മ്മകളുടെ ലക്ഷ്യമല്ല.
ബൂലോഗശൈലികളെ ഒന്ന് അടുത്തറിയുക എന്നതായിരുന്നു ലക്ഷ്യം
ആര്‍ക്കെങ്കിലും മുറിവേറ്റിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം
(സത്യത്തില്‍ വര്‍മ്മകള്‍ ടിജി.രവീനേക്കാളും പാവങ്ങളാണ്‌)



ചിത്രകാരന്‍ :
റോഡ്, ബ്രാഹ്മണ്യത്തിനു ചന്തികഴുകിക്കൊടുക്കാന്‍ മാത്രം പഠിച്ച $##^%##$#$ നായന്മാരുടെ തന്തേടെ വകയല്ലാത്തതുകൊണ്ട്.

മാരീചന്‍ :
കോഴിയെന്നു കേള്‍ക്കുന്നതേ അച്യുതാനന്ദനു കലിയാണ്. അര്‍ശസ് മൂത്ത് കട്ടച്ചോരവയറ്റീന്നു പോകുമ്പോഴും കോഴിമുട്ടയേ കഴിക്കൂ. അങ്ങനെയുള്ള മൂത്ത കോഴിവിരുദ്ധനെയാണ് അഴീക്കോട് കൂട്ടില്‍ കാഷ്ഠിക്കുന്ന കോഴിയോടുപമിച്ചത്. കോഴിക്കുമില്ലേ കൃമികടി. കോഴി റോഡ് മുറിച്ച് നാടുവിട്ടോടിക്കാണും.

ലതീഷ് മോഹന്‍ :
കടന്നുകൊണ്ടിരുന്ന വഴി
നടുവില്‍ വച്ചു മുറിഞ്ഞ്
റിവേഴ്സ് ഗിയറില്‍ തിരിഞ്ഞ്
കൂട്ടിലേക്കുള്ള വഴിയായെങ്കില്‍...

വക്കാരിമഷ്‌ടാ :
ഈ കോഴി വൈറ്റ് ലഗോണൊ, ബ്രൊയിലറോ? ഇനി വൈറ്റ് ലഗോണാണെങ്കില്‍ ഇത് നാടന്‍ കോഴി ഇടവഴിയിലൂടെ നടക്കുന്നതും, ബ്രോയിലര്‍ ബ്രോഡ്-വേയിലൂടെ നടക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഉടലെടുക്കുന്ന പ്രശ്നത്തിന്മേല്‍ ഇത്തരമൊരു നിലപാട് ശരിയാണോ?

വെള്ളെഴുത്ത് :
പാത മുറിയ്‌ക്കുക എന്ന സാഹിത്യ ഭാവുകത്വത്തിന്റെ നിയന്ത്രണ നിരാസങ്ങളെ ഇപ്പോഴും പരിരംഭണം ചെയ്യുന്ന സൂക്ഷ്മനിരീക്ഷണങ്ങളെ കോഴികള്‍ അനുശീലിക്കുന്നതിന്റെ രൂപാന്തരീകരണമാണിതെന്ന് ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ ഗബ്രിയേല്‍ ജിബ്രാള്‍ട്ടര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

കൈപ്പള്ളി :
കോഴി cross ചെയ്‌ദദ് ഒരു വാര്‍ത്തയാക്കി കൊടുക്കുന്ന മല്ലു journalistന്റെ Journalistic senseനെയാണു് ഞാന്‍ ചോദ്യം ചെയ്യുന്നത്. ഒരല്പം സാമാന്യ ബുദ്ധി ഉപയോഗിച്ച് search ചെയ്താല്‍ ഇതിന്റെ സദ്യാവസ്ത മനസിലാക്കാവുന്നതേയുള്ളു. ഇത് chicken കുഞ്ഞ് അല്ല, amazon വനാന്തരങ്ങളില്‍ കണ്ടുവരുന്ന Yellow-headed Guns (Lier Udumabusbundus) എന്ന ഭക്ഷിക്കുഞ്ഞാണിത്. പടം പോട്ടത്തിലുണ്ട്.


ശ്രീ:
കോഴി :)

രാം മോഹന്‍ പാലിയത്ത് :
കോഴീ കറുത്തൊരു കോഴീ
കുഴഞ്ഞാടാതെടീ..
(ഇത് മുലയുള്ള കോഴിയാണോ? )

ഉമേഷ് നായര്‍ :
എന്തായാലും കേരളവര്‍മ്മ വലിയ കോഴി തമ്പുരാന്റെ വക ഒരു ശ്ലോകമിതാ
കൂകീ കോഴി വനാന്തരേ വിറകുമായ്‌ നിന്നോരു രാവേ
തഥാകൂകീ കോകിലവാണിമാര്‍ കുചതടേ മേവീടുമാ രാവിലും;
കൂകും കോഴികള്‍ തമ്മിലുള്ള സുകൃതം ചെമ്മേ പറഞ്ഞീടുവാ-
നാകുന്നീല; ചരാചരങ്ങളിലുമുണ്ടത്യന്തഗത്യന്തരം.

നളൻ :
തൂറുന്ന കോഴി.. തിളങ്ങുന്ന റോഡ്
ഫ്യൂഡൽ പാരമ്പര്യം ഉള്ളിൽ സൂക്ഷിക്കുന്നവരാണ് റോഡ് മുറിച്ചുകടക്കാൻ കോഴിയോടാവശ്യപ്പെടുന്നത്. അധ:സ്ഥിതവർഗ്ഗക്കാരനായ കോഴി റോഡ് മുറിച്ചുകടക്കുമ്പോൾ സാമ്രാജത്യത്തിന്റെ ലോറി കേറ്റി കൊല്ലുക എന്നതാണ് ഫ്യൂഡൽ പ്രഭുക്കന്മാരുടെ അജണ്ട.

ബഷീർ വെള്ളറക്കാട് :
കോഴി ഒരു ദൈവശൃഷ്ഠി ആയതുകൊണ്ട്, മനുഷ്യനിർമ്മിതമായ റോഡ് മുറിക്കുക എന്നത് കോഴിയുടെ ദൈവകൽ‌പ്പിതമായ നിയോഗമാണ്. ദൈവം സ്നേഹമാണെന്ന് ഇനിയും മൻസ്സിലാക്കാതെ വിദ്വേഷവും ദൈവനിഷെധവും പടർത്തുന്ന സഹോദർന്മാർക്ക് വിശുദ്ധഗ്രന്ധത്തിലെ ആയത്തുകൾ പരിശോധിക്കാവുന്നതാണ്.

ഇഞ്ചിപ്പെണ്ണ്:
വല്ല്യ കഷ്ടാണ് കോഴീന്റെ കാര്യം. കോഴിക്ക് സ്വന്തായി എക്സ്ക്ലൂസീവ് ആയൊരു കൂടില്ല. അപ്പന്റേം അമ്മേടേം കൂടാണോ അതോ മുട്ടയിടുന്ന കൂടാണോ ഹസ്ബന്‍ഡ് കൂവാന്‍ കേറണ റബറിന്‍ കൊമ്പാണോ സ്വന്തമെന്ന് പറയേണ്ടതെന്നറിയാതെ ആകെയൊരു കണ്‍ഫ്യൂഷനിലാണ് കോഴി. കാണുന്ന റോഡൊക്കെ കുറുകെ ചാടാതെ എന്തു ചെയ്യും!

സഗീര്‍ പണ്ടാരത്തില്‍:
ഇനിയും മുറിക്കാത്ത കോഴീക്കുമീ
യിനിയും മുറിയാത്ത റൊഡിനുമീ
യന്തരാത്മാവിന്റെ കൊമ്പിലെ ത
ളിരിലകളാലൊരു മീചരമഗീതം.

വിശാലമനസ്ക്കന്‍:
പെട കോഴിയാര്‍ന്നൂ. നല്ല ചെമന്ന പൂവൊക്കെ ഉള്ള ചുള്ളന്‍. അപ്രത്തെ ചേട്ത്ത്യാര്‍ടെ സുന്ദരി പെടേനെ ലൈനടിക്കാന്‍ വേണ്ടി വെപ്രാളത്തില്‌ റോഡ് ക്രോസ് ചെയ്തതാ. ആമ്പലൂര്‍ക്ക് മണ്ണ് കേറ്റിവരണ പാണ്ടി ലോറിക്കെന്ത് കോഴീം, കര്‍ക്കടസങ്ക്രാന്തീം. കോളേജ് പെമ്പിള്ളേരൂടെ കൈലേസില്‌ തുന്നികൂട്ട്യ പടം പോലായി

രാജ് നീട്ടിയത്ത് :
ക്രോസ് ചെയ്യുമ്പോള്‍കോഴിക്കുഞ്ഞ്
ഓര്‍മ്മകളിലായിരുന്നിരിക്കണം
അമ്മപ്പിട പുതിയമുട്ടക്കടയിരിക്കുമ്പോള്‍
മുത്തശ്ശിക്കോഴി കൂട്ട്
കൊഴിഞ്ഞതൂവല്‍ച്ചിറകില്‍
ഇരുട്ടിലെക്കുളിരില്‍
ഒര്‍രു മുഷ്‌‌ടി മൈഥുനത്തിന്റെ
സാധ്യത തിരയുന്ന കോഴി
പൊട്ടിയ മുട്ടകള്‍...

സൂ (കറിവേപ്പില):
കോഴി ഫ്രൈ
റോഡ് മുറിച്ച് കടക്കുന്ന കോഴി - ഒന്ന്
സവാള നീളത്തില്‍ അരിഞ്ഞത് - അരക്കപ്പ്
വെള്ളുള്ളി അരച്ചത് - കാല്‍ കപ്പ്
മസാല = ആവശ്യത്തിന്
റോഡു മുറിച്ച് കടക്കുന്ന കോഴിയെ ഓടിച്ചിട്ടുപിടിച്ച ശേഷം പപ്പും,പൂടയും നീക്കം ചെയ്യുക
(ചിത്രം)
അതിനു ശേഷം കോഴിയെ അഞ്ചാറു പീസാക്കി മുറിയ്ക്കുക
(ചിത്രം)
മസാലക്കൂട്ടു പുരട്ടിയതിനു ശേഷം
(ചിത്രം)
എണ്ണ തിളച്ചു കഴിഞ്ഞാല്‍
(ചിത്രം)
..........

അനോണിമാഷ് (ഒറിജിനല്‍):
റോഡ് കടക്കുന്ന കോഴിയുടെ തലയിൽ വെണ്ണ വയ്ക്കുക,
വെയിലത്ത് വെണ്ണ ഉരുകും, ഒലിക്കും, അപ്പൊ കോഴിക്ക് കണ്ണ് കാണില്ല.
അപ്പൊ ലോറി ഇടിച്ച് കൊല്ലണം.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി :
കോഴി പാര്‍ട്ടിയുടെ സമുന്നതനായ ഒരു നേതാവാണ്. എന്നാല്‍ റോഡ് എന്നത് ഒരു തുടര്‍ച്ചയാണ്. അനേകലക്ഷം ആളുകളുടെ ആശയും പ്രതീക്ഷയുമാണ്‌ ആ റോഡ്. കോഴി മുറിച്ച് കടന്ന ശേഷവും റോഡിന്‌ നില നില്‍ക്കേണ്ടതുണ്ട്. സീബ്ര ക്രോസിംഗിനെ പറ്റി കുറുക്കന്മാര്‍ എന്ത് തന്നെ പറഞ്ഞാലും ജനങ്ങള്‍ക്ക് ഇതില്‍ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട് എന്ന ഒരു ധാരണയുണ്ട്. ഈ മുറിച്ചു കടക്കല്‍ തന്നെ അടിസ്ഥാനമില്ലാത്തതാണെന്നും വെറും രാഷ്ട്രീയപ്രേരിതമാണെന്നും കോഴികള്‍ കരുതുന്നുണ്ടെങ്കില്‍ എന്ത്കൊണ്ട് വിചാരണയെ നേരിട്ട് തന്റെ നിരപരാധിത്വം തെളിയിച്ചുകൂട എന്ന സാമാന്യയുക്തിയാണ് കുറുക്കന്മാര്‍ക്കുള്ളത്.

സിബു CJ :
കോഴിക്ക് അനായാസം റോഡ് മുറിച്ച് കടക്കുവാന്‍ സഹായിക്കുന്ന ഒരു GPS സിസ്റ്റം ഗൂഗിള്‍ ഡെവലപ് ചെയ്തിട്ടുണ്ട്. സമീപത്തുള്ള പൂവാലന്മാരുടെ വിവരങ്ങള്‍, പഞ്ഞുവരുന്ന വണ്ടികളെക്കൂറിച്ച് മുന്നറിയിപ്പ് തരുന്ന അലാം, തൊട്ടടുത്ത ബ്രോസ്റ്റഡ് ചിക്കന്‍ സ്റ്റാള്‍ എന്നിവയെല്ലാം ഇതിലുണ്ട്. ഇതിന്റെ പൈപ്പ് ഫീഡുകള്‍ കിട്ടാന്‍ അടുത്തുള്ള ഹാര്‍ഡ് വെയര്‍ കടക്കാരനെ സമീപിക്കുക. നടവഴി വിക്കി, ക്രോസ് ഫോര്‍ജ് സൈറ്റുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ട്.

ചന്ദ്രശേഖരന്‍ നായര്‍ :
വനിതാസ്പീക്കര്‍ സ്ഥാനമേറ്റതിനെത്തുടര്‍ന്ന് കോഴിവസന്തക്കെതിരായിട്ടുള്ളതായിട്ടുള്ള കുത്തി വെപ്പ് എല്ലാ എം പിമാര്‍ക്കും നിര്‍ബന്ധമാക്കാന്‍ പ്ലാനുള്ളതായി ശ്രീ.ശശി തരൂര്‍ അദ്ദേഹത്തിന്റെ ട്വിറ്ററില്‍ അറിയിച്ചു. കോഴികള്‍ക്കുണ്ടാവുന്ന പട്ടമരപ്പ് രോഗത്തിന് ഒന്നരലിറ്റര്‍ പച്ചറബ്ബര്‍പ്പാല്‍ പശുവിന്‍ ചാണകത്തില്‍ കലക്കിയെടുത്തുണ്ടാക്കുന്ന പ്രത്യേക ഒരു മരുന്നു ഞാന്‍ കണ്ട് പിടിച്ചിട്ടുണ്ടായിരുന്നു. ഞാനങ്ങ് ലഡാക്കിലായിരുന്ന സമയത്ത് റബ്ബര്‍‌ബോര്‍ഡ് ആ ഫോര്‍മുല അടിച്ചു മാറ്റിയ രേഖകള്‍ എന്റെ കയ്യിലുണ്ട്.

വിശ്വപ്രഭ:
കോഴികിടന്നിടത്ത് തൂവല്‍ പോലുമില്ലാത്ത ഒരു കാലുമുണ്ടായിരുന്നീ ബൂലോഗത്തില്‍.അന്ന് പരുന്തിനും പ്രാപ്പിടിയന്മാര്‍ക്കും റാഞ്ചാതെ ഞങ്ങളീ കൈരളീക്കോഴിക്കുഞ്ഞിനെ കാത്തു.
വരമൊഴികൊണ്ട് അടയിരുന്നു, യുനീകോഡ് തൂവലുകൊണ്ട് ചൂടുനല്‍കിആ കോഴിയെയാണ്‌ ഇന്നലെ കാട്ടില്‍ എത്തിയ കുറുക്കന്മാര്‍ കറുമുറെ തിന്നാന്‍ കാത്തിരിക്കുന്നത്എന്തു ചെയ്യാന്‍?
കൊത്തിയാട്ടുക തന്നെ...
നാളെ നീന്നെ കൊത്തിയാട്ടുമ്പോള്‍
നാളെകള്‍ നിന്നെ മാടിവിളിക്കും
പോയി വരൂ കോഴിക്കുരുന്നേ

യാരിദ്:
കോഴി എപ്പോഴും വിരകളെയും പുഴുക്കളേയും, പ്രാണികളേയും ഒക്കെ കൊത്തി തിന്നുന്നതിനാല്‍ വേം1.3, ബഗ്സ് 4.5 എന്നീ മാരക ശേഷിയുള്ള വൈരസുകള്‍ ഉള്ള ഒരു സിസ്റ്റം എന്‍‌വയണ്മെന്റ് ആണ്‌ കോഴിയുടെ ആമാശയം. ഇത് കുടല്‍ എന്ന ഇന്റ്രാനെറ്റ് വഴി കാലുകളിലേക്കും , അവിടെ നിന്ന് റോഡിലേക്കും പടരാന്‍ സാധ്യതയുണ്ട്. 1984ല്‍ രണ്ട് കോഴിക്കമ്പനികള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ "കൊക്കൊക്കോ" എന്നൊരു വേം സൃഷ്‌ടിക്കപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായ "കൊക്കരക്കോ" ബാധിച്ച കോഴിയാണ്‌ ഇപ്പോല്‍ റോഡ് മുറിച്ചു കടക്കുന്നതെന്ന് സംശയമുണ്ട്.Ref.
www.kozi-worm.com , www.kokkarako.com, www.kozhikkattam.com


നമത് :
പ്രസ്ഥാനം കുക്കുടാസനത്തിലായിരുന്നു. കോഴിയ്ക്ക് അത് മോൺസ്റ്റർ പ്രായം കഴിഞ്ഞ് പിടകളുടെ അവയവമുഴുപ്പിൽ കയ്യും മെയ്യും അമർത്താൻ പിടയ്ക്കുന്ന തരുണാവസ്ഥ. റോഡിന്റെ അപ്പുറത്തെ ഗേറ്റിനു പുറകിൽ സമപ്രായക്കാർ രണ്ട്. രണ്ടും സ്കൂൾ യൂനിഫോമിന്റെ ആകർഷണീയതിൽ വിളംബിതകാലത്തെ പ്രസരിപ്പുകൾ. സീനിയർ പ്രസ്ഥാനം ചാരുകസേരയിൽ അഞ്ജലീബദ്ധനായി, സമീപത്ത് സ്റ്റൂളിൽ വിദേശി, ജോണി വാക്കർ. ‘വേർ യു ഗോ ?’ എന്ന ചോദ്യത്തിൽ മോൺസ്റ്ററിനെ നിയന്ത്രിച്ചിരുന്ന കാലം കഴിഞ്ഞതിനാ‍ൽ, നിശബ്ദൻ. സുഹൃത്ത് നീചന്റെ പ്രേരണയിലാണ് റോഡിനപ്പുറത്ത് യൂനിഫോമിട്ട് റ്റെന്നിസ് കളിക്കുന്ന സിസ്റ്റേർസിന്റ്റെ അടുത്തേയ്ക്ക് മന്ദം മന്ദം നീങ്ങിയത്. ആകർഷണം യൂനിഫോമിനകത്തെ റ്റെനീസ് ബാളുകൾ.ശേഷം ചിന്ത്യം.

ഹരീ:
ഫെബ്രുവരി 31 തിങ്കളാഴ്‌ചഇടങ്കോലേശ്വേരം ശ്രീ ഇഞ്ചിഭഗവതി കെട്ടിലമ്മ ക്ഷേത്രത്തില്‍ “കുക്കുടചരിതം-മൂന്നാം ദിവസം“ കഥകളി കഴിഞ്ഞ് മടങ്ങി വന്ന് റോഡ് ക്രോസ്സ് ചെയ്യുകയായിരുന്നു കോഴിക്കുഞ്ഞ്.
നടന്നെത്തുന്ന കൊഴിക്കുഞ്ഞിനെ കണ്ണിമയ്കാതെ നോക്കുന്ന കുറുക്കന്റെ ആഗമനമാണ് ആദ്യം. “കുവലയവിലോചനേ! ബാലേ! ഭൈമി!” (കവലയിലിങ്ങനെ കറങ്ങിത്തിരിയുന്നതെന്തിന് ബലേ ഭേഷ്!) എന്നു തുടങ്ങുന്ന കുറുക്കന്റെ പതിഞ്ഞ പതിഞ്ഞ ശൃംഗാരപദത്തോടെ രംഗം ആരംഭിക്കുന്നു. “അരികില്‍ വന്നു നിന്നതാരെന്തഭിമതം.. മിനക്കെട്ടങ്ങുമിങ്ങും നടക്കാതിഗ്ഗളസ്ഥാമാകൂ...”?” എന്ന കുറുക്കന്റെ ചോദ്യത്തോടെ കോഴിക്കുഞ്ഞ് രംഗത്ത് നിന്നും നിഷ്‌ക്രമിക്കുന്നു.

കൈതമുള്ള് :
പടിയ്ക്കല്‍, കാനക്ക്‌ മുകളില്‍ വാര്‍ത്തിട്ട സ്ലാബിന്മേല്‍ മടിയില്‍ മകനെ ‍പിടിച്ചിരുത്തി, ബാലേട്ടന്‍."നാളെ വിഷു. മറ്റന്നാള്‍ ഞായറാഴ്ചയല്ലേ? നമ്മുടെ പൂവന്‍ കോഴിയെ, അന്ന് കൊന്ന് കറി വച്ചാലോ എന്നാലോചിക്യാ ഞാന്‍?'അനുതാപത്തിന്റെ നനവും കുറ്റബോധത്തിന്റെ നീറ്റലും കലര്‍ന്ന വാക്കുകള്‍. 'വേണ്ടച്ഛാ, പാവമല്ലേ നമ്മടെ പൂവന്‍?” ബാലേട്ടന്റെ കഴുത്തിലൂടെ കൈകള്‍ ചുറ്റി കെട്ടിപ്പിടിച്ചൂ, അവന്‍. ഭയത്തിന്റെ ചെന്ന്യായരസമുള്ള കൊഴുത്ത ദ്രവം വായില്‍ തികട്ടിത്തികട്ടി വന്നുകൊണ്ടിരുന്നതിനാല്‍, രാവേറെ ചെന്നിട്ടും അരികിലെത്താന്‍ മടിച്ചൂ, ഉറക്കം. ഭയവിഹ്വലതയോടെ രാത്രി മുഴുവന്‍ ഉറങ്ങാതെ, ആദിത്യാഗമനത്തെ നാട്ടുകാരെയൊക്കേയും വിളിച്ചറിയ്ക്കാതെ വറ്റി വരണ്ട തൊണ്ടയുമായി, റോഡിന്നപ്പുറത്തുള്ള മറിയചേട്‌ത്തീടെ കറുമ്പിപ്പിടയോട് പറയാനിറങ്ങി പുറപ്പെട്ടു,....

ഇനിയും എത്ര ദിവസം കൂടെ?

പ്രമാദം(പ്രമോദ്) :
കോഴികം (കവിത)
ജപ്പാന്‍കാരന്‍ കൊക്കരകോയുടെ
ആദ്യകാമുകിമാര്‍ ബ്രൊയിലറും,
പിന്നൊരെണ്ണം വൈറ്റ് ലഗോണും
ഇപ്പോളത്തെത് നാടന്‍ കൊഴിയുമാണെ
കേട്ടയുടനെഅവനെ ഞാന്‍കൂട്ടിലേക്ക് ക്ഷണിച്ചു.

ഞാന്‍ കൊടുത്ത തീറ്റയുംവെള്ളവുമൊക്കെ കഴിച്ച്
കൊക്കൊക്കൊക്കോ എന്ന് പലവട്ടം പറഞ്ഞു.
ടര്‍ക്കിക്കോഴികളെല്ലാം റേസിസ്റ്റുകളാണെന്ന് പറഞ്ഞു.
ഫാമില്‍ വന്ന് കൊല്ലം രണ്ടായെങ്കിലും
ഇന്നാണൊരു പൂവന്‍ വിളിച്ച്
സല്‍ക്കരിക്കുന്നതെന്ന് ഇംഗ്ലീഷില്‍ കൊക്കി
ജപ്പാനീസില്‍ കൂകി.

അവന്‍ പോയപ്പോള്‍ ‍അവന്റെ പിടകളെപ്പറ്റി
ചോദിക്കാന്‍ മറന്നുപോയതോര്‍ത്ത്
ഞാന്‍നിരാശപ്പെട്ടു.
എങ്കിലുംഅവനിപ്പോള്‍ കൊത്തിക്കൊണ്ടിരിക്കാന്‍
സാദ്ധ്യതയുള്ളകോഴിത്തീറ്റയെ ഓര്‍ത്ത്
ഞാന്‍ ‍റോഡ് ക്രോസ് ചെയ്തു

വിഷ്ണുപ്രസാദ്:
ലിംഗരാജും കോഴിയും
ഇന്ദിരാക്കോഴി കവലയുടെ
പടിഞ്ഞാറേ അറ്റത്തുള്ളമത്തായീടെ
കോഴിക്കൂട്ടിലെ അന്തേവാസിയാണ്.
രാവിലെ പത്തുമണിയോടെ കിഴക്കു നിന്നു പടിഞ്ഞാട്ടും
വൈകിട്ട് നാലുമണിയോടെ പടിഞ്ഞാട്ടു നിന്നു കിഴക്കോട്ടും
അവളീ കവലയിലൂടെ ക്രോസ്സ് ചെയ്യും
.............................................
പത്തുമണിക്ക് പടിഞ്ഞാട്ടും
നാലുമണിക്ക് കിഴക്കോട്ടും ക്രൊസ്സ് ചെയ്യുമ്പൊള്‍
സൃഗാലലിംഗങ്ങള്‍ അവളെ തുറിച്ചു നോക്കും;
പഞ്ചാരയടിക്കുന്ന ലിംഗങ്ങള്‍,
നോട്ടെണ്ണുന്ന ലിംഗങ്ങള്‍,
ജാനുവിനോട് കടം പറയുന്ന ലിംഗങ്ങള്‍,
ഓരിയിടുന്ന ലിംഗങ്ങള്‍...

ചന്ദ്രകാന്തം (മഷിത്തണ്ടില്‍) :-
കോഴിക്കൂടിന്‍ ഗന്ധം ചിറകില്‍
പുരട്ടിയെത്തും ചങ്ങാതീ
വെട്ടം കേറാക്കൂട്ടിന്നുള്ളില്‍
കൂട്ടും വിട്ടു കഴിഞ്ഞപ്പോള്‍
'ചികയും കാലം' മാറിക്കിട്ടാ-
നീശ്വര ഭജനം ചെയ്തോ നീ...
ചിറകുകള്‍ നീര്‍ത്തി വിരിച്ചൂനീ
കൂവിവിളിപ്പതു കാണ്മാനായ് നി-
ന്നരികത്തെത്തിയതല്ലേ ഞാന്‍...
അതിനുംമുന്നേ റോഡിനു കുറുകെ
ഓടിപ്പോകുവതെങ്ങോ നീ ??

സുല്‍:
((((ഠേ!!!)))
റോഡ് ക്രോസ്സ് ചെയ്ത കോഴിക്കുഞ്ഞ് ഞെട്ടിപ്പോയി ഠപ്പേന്നൊരു ശബ്ദം !ഹിഹി... ഞാനാ സൂവിന്റെ പോസ്റ്റില്‍ ഒരു തേങ്ങയുടച്ചതാരുന്നു :)
-സുല്‍


കുറുമാന്‍ :
റോഡ് ക്രോസ്സ് ചെയ്താല്‍ പാലം. പാലത്തിന് കൈ വരിയില്ല.ഉണ്ടായിരുന്നെങ്കില്‍ കൈവരീല്‍ ചാരി നിന്ന് ഒരു ഫുള്ള് തീര്‍ത്തേനെ . പാലത്തിനു താഴെ ഒരു സ്ലാബുണ്ട്. ഒരു കോഴിക്കുഞ്ഞിന് കിടക്കാന്‍ മാത്രം പാകത്തില്‍. മെല്ലെ നൂര്‍ന്ന് സ്ലാബിലേക്കിറങ്ങി. നൂര്‍ന്നിറങ്ങുന്നതിനിടയില്‍ ഒരു ലാര്‍ജ്ജ് ഒറ്റക്കൈ കൊണ്ട് അകത്താക്കി. പാടത്ത് കലങ്ങിയ വെള്ളമാരുന്നു. കലങ്ങിയാല്‍ നമുക്കെന്താ കുഴപ്പം. നമ്മള് വെള്ളം തൊടാതല്ലേ അടിക്കണത്. അടുത്ത ഫുള്ള് പൊട്ടിച്ചു. ചിക്കന്‍ അറുപത്തഞ്ചായി മുറിച്ച ചിക്കന്‍ സിക്സ്റ്റി ഫൈവ് ഉണ്ട് ടച്ചിംഗ്‌സായി. ജട്ടി ഇട്ട് കുളിക്കാന്‍ പാടില്ല എന്നൊരു ബോര്‍ഡ് കണ്ടതിനാല്‍ ഒന്നുമിടാതെ ഞങ്ങള് പാടത്തേക്ക് ചാടി. ഒന്ന് മുങ്ങി വന്നിട്ട് രണ്ട് ലാര്‍ജ്ജ് അടിക്കും.കോഴി പൊരിച്ചത് തീര്‍ന്നു. തോര്‍ത്തു പോലുമുടുക്കാതെ തൃശൂര്‍ക്ക് വണ്ടി വിട്ടു. ഗോപാലേട്ടന്റെ കടേന്ന് നാടന്‍ കോഴിക്കറീം കോഴിമുട്ട പുഴുങ്ങിയതും വാങ്ങി. വണ്ടീല്‍ കേറി ഒരു ലാര്‍ജ്ജും വിട്ട് വീണ്ടും പാടത്തേക്ക്. ഇത്തവണ കോഴി കൂകുന്നതിന്‍ മുമ്പ് പ്രേതത്തെ പിടിക്കും ഉറപ്പ്. ഓസിയാറിന്റെ മണ്ടക്ക് തൊട്ട് സത്യം ചെയ്തു.അപ്പോ ക്രോസ് ചെയ്തത് കോഴിയാരുന്നോ ഞങ്ങളാരുന്നോ അതോ പ്രേതമാരുന്നോ..ആകെ കണ്‍‌ഫൂഷനായല്ലോ ഗഡ്യോളേ...


റോബി:
ചൈനീസ് ചിത്രമായ 'റെഡ് ക്രോസി'ല്‍ ചുവന്നകോഴിയെക്കാണിക്കുന്നുണ്ട്. പക്ഷേവൈറ്റ്ലഗോണ്‍ എന്ന ഹീബ്രൂ സിനിമയിലെ കോഴിയുടേയും റോഡിന്റേയും രാഷ്ട്രീയം കോഴ്സിക്കോവയുടെ കൊക്കരക്കോക്രോ എന്ന അള്‍ജീരിയന്‍ സിനിമയില്‍ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചാല്‍ മാത്രമേ പാതമുറിച്ചുകടന്ന കോഴിയുടെ മന:ശാസ്ത്രത്തിന്റെ വിപ്ലവം ആസ്വദിക്കാന്‍സാധിക്കൂ.

ഡിങ്കന്‍
ഹന്തൊന്തൊന്ത് ...മനസിലായോ? കോഴി (മുറിച്ച് )കടന്നതെന്തിനാണെന്ന്?അവശേഷിക്കുന്ന (കോഴിയും) റോഡ്-മുറിച്ച് കടക്കുമ്പോള്‍അവസാന കോഴി+ക്കറിയും വളിച്ച് പുളിക്കുമ്പോള്‍
ഒടുക്കത്തെ ചിക്കനും പൂച്ച തിന്നുമ്പോള്‍ -‍കോഴിയെ മാത്രം തിന്ന് - ജീവിക്കാനാകില്ലെന്ന് [നാം] തിരിച്ചറിയും

ഗുപ്തന്‍
‍അയ്യടാ. ആ കോഴിയെ ഇടതനാക്കാനുള്ള സഖാക്കളുടെ അതിപുത്തികൊള്ളാം. വരട്ടുതത്വവാദങ്ങള്‍ ഉപേക്ഷിച്ച് കോഴി മുറിച്ച് കടന്ന റോഡില്‍ ഇനിയും ബാക്കിയായ കോഴിക്കാട്ടത്തിന്റെ ചൂടാറും മുന്നേ പഴികേള്‍ക്കേണ്ടി വരുന്ന വിശുദ്ധ കുറുക്കന്മാരാണ്‌ ഇതിന്‌ പുറകിലെന്ന് ആര്‍ക്കാണറിയാത്തത്? അതുകൊണ്ട് എന്നെ കുറുക്കന്മാരുടെ കൂട്ടത്തില്‍ കൂട്ടിക്കെട്ടണ്ട :)
(വേണമെങ്കില്‍ ഒരു ഇറ്റാലിയന്‍ കോഴീടെ പടോം)

കാണാപ്പുറം നകുലന്‍
റോഡ് ക്രോസ് ചെയ്യുമ്പൊഴേ കോഴിക്ക് തീറ്റയ്ക്കുള്ള പണം നാഗ്പൂരീന്നാണെന്ന് ആരോപണം ഉയര്‍ന്നേക്കാം. പക്ഷേ രാഷ്ട്രീയ ബോധമുള്ള ഒരു കോഴിക്കുഞ്ഞും അതിനെ കാര്യഗൗരവത്തോറ്റെ പരിഗണിക്കില്ല. യഥാര്‍ത്ഥത്തില്‍ ശത്രുതയുള്ളത് കോഴിയും , കുറുക്കനും തമ്മിലല്ല."മതംമാറി താറാവായ കോഴി" ഗോത്രത്തിലെ ചിലരും "മരപ്പട്ടിയുമല്ല കോക്കാനുമല്ല" എന്ന രൂപത്തിലുള്ള ചിലരുമാണ്‌ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. പക്ഷേ മനോരമയടക്കമുള്ള മാധ്യമങ്ങള്‍ ആദ്യം കോഴി-കുറുക്കന്‍ വര്‍ഗീയ ലഹളയെന്നാണ്‌ തലക്കെട്ടെഴുതിയത്.
തുടര്‍ന്ന് വരുന്ന പോസ്റ്റുകള്‍
കോഴി - സത്യമോ മിഥ്യയോ?
കോഴിക്കെന്താ കാവിയുടുത്താല്‍?
കോഴികൂകിയാല്‍ സഖാക്കള്‍ക്ക് നേരം വെളുക്കുമോ?


തഥാഗതന്‍:
കോഴിയാണ്‌ പ്രധാനം. കോഴീടെ പേര്‌ സ്വന്തം കൂടെ ചേര്‍ത്ത കോഴിപ്പേനും, കോഴിക്കോടും, കൊഴിക്കാഷ്ഠവുമൊന്നും യഥാര്‍ത്ഥ കോഴിയല്ലെന്ന് കുറുക്കന്മാര്‍ക്കെങ്കിലും നല്ല നിശ്ചയമുണ്ട്. ഈ കോഴിപ്പേനുകള്‍ കൊഴിഞ്ഞ് പോയാലൊന്നും ഞങ്ങളുടെ കോഴി റോഡ് മുറിച്ച് കടക്കുമ്പോല്‍ ലോറി മാറി കേറി ചാകില്ല.


അഗ്രജന്‍ :
എന്റെ കോഴിക്കുറിപ്പുകള്‍ എന്ന പരമ്പരയിലേക്ക് കടന്നുവരാന്‍ ഒരു കോഴി കൂടി. എന്ത് കൊണ്ടാണീ കോഴികള്‍ ക്രോസ് ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ക്രോസ് എന്ന് വെച്ചാല്‍ അധികം. കോഴിക്ക് ഗുണിച്ചോ ഹരിച്ചോ കടക്കാന്‍ അറിയാത്തത് കൊണ്ട് തന്നെയാണ് അവ അധികരീതിയില്‍ കടക്കുന്നത്.

കൃഷ്:

ചിക്കന്‍...ഹായ്. തൊണ്ട വളരുന്നു. അല്ല വരളുന്നു. ഇവനെ തൊലിയുരിച്ച് ഉപ്പു മുളകും ചേര്‍ത്ത് ഒരു പിടി. അല്ലെങ്കിലും ചിക്കന്‍ കണ്ടാല്‍ മാത്രം മുളച്ചുവരുന്ന ഒരാശയല്ലേ. വെറുതെ നുള്ളിക്കളയണോ. അല്ലാത്ത ദിവസങ്ങളില്‍ തൊടുകപോലുമില്ല. കണ്ടാല്‍ പോലുംഗൗനിക്കില്ല (അത്ര സല്‍സ്വഭാവിയാ! ചുമ്മാ കിടക്കട്ടെന്നേ ഒരു സര്‍ട്ടീക്കറ്റ്‌. ആര്‍ക്കാ ചേതം!)


ഡോ.സൂരജ്
ഗല്ലൂസ് ഡൊമസ്റ്റികസ് എന്നു പറയപ്പെടുന്ന നാടന്‍ കോഴിറോഡുമുറിച്ചുകടന്നതെന്തിനാണ്? നാടന്‍ കോഴി അഥവാ ഡൊമസ്റ്റിക് ചിക്കണ്‍റോഡ് മുറിച്ചുകടന്നപ്പോള്‍ പിടിക്കാന്‍ പുറകേയോടിയവര്‍ക്ക് അതുവഴിപക്ഷിപ്പനി പകര്‍ന്നതിന് ആയുര്‍ വേദമരുന്നുകഴിച്ചാ മതീന്ന് പറഞ്ഞാ പെറ്റതള്ള സഹിക്കൂല കേട്ട. ചരകശാസ്ത്രത്തില്‍ പോലും കോഴിയെ പിടിക്കാന്‍ പുറകേഓടിയവര്‍ക്ക് അസുഖം വന്നതായി പറഞ്ഞിട്ടില്ല. ഈ മൈ@$$%^&*ഗുണാപ്പന്മാര്‍പറയുന്നപോലെ ചില്ലി ചിക്കന്‍ വന്നാ ജല്‍ദോഷപ്പനി വരുമെങ്കില്‍ വരട്ട്.
:)) സ്മൈലി ഇട്ടിട്ടുണ്ട് കേട്ട.